പേജുകള്‍

Wednesday, April 17, 2013

കല്യാണ തലേന്ന്!

നാട്ടില്‍ സിനിമാ ഹാളിനെക്കാളും കല്യാണ മണ്ഡപങ്ങള്‍ പൊട്ടിമുളക്കുന്നതിനു മുന്‍പൊക്കെയുള്ള കല്യാണ തലേന്നുകള്‍ ശരിക്കും ഒരു ഉത്സവമായിരുന്നു.കൂട്ടുകാരന്‍റെയോ അയല്‍ക്കാരന്‍റെ മകളുടെയോ ഒക്കെ കല്യാണ തീയ്യതി അടുത്താല്‍ പിന്നെ കുറച്ചു ദിവസം തീറ്റയും കുടിയുമൊക്കെ ആ കല്യാണ വീട്ടീന്നാവും..
ആദ്യം പന്തലുകെട്ടാനുള്ള സ്ഥലം ചെത്തിക്കോരി വെടിപ്പാക്കും,മിക്കവാറും കപ്പയും മത്തി കറിയും ഒക്കെ ആയിരിക്കും സഹായ കമ്മറ്റിക്ക് വിളമ്പുക.. പിന്നെ വിറകു തയ്യാറാക്കും. വീട് പെയിന്റ് അടിക്കാന്‍ കൂടും..
തലേന്ന് വരുന്ന കസേരയും,ടേബിളും റോഡില്‍ നിന്നും വീട്ടിലെത്തിക്കും. മടക്കി വെക്കാവുന്ന ആ കസേര ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഇപ്പോള്‍ അത് റെസ്ലിംഗ്(പഴയ WWF ) കാര് എതിരാളിയുടെ പുറത്തു അടിക്കാന്‍ മാത്രമേ ഉപയോഗികുന്നുള്ളൂ എന്ന് തോന്നുന്നു .

ഇനി പന്തല്‍ ഇടാനുള്ള പരിപാടിയാണ്. അഭിപ്രായം പറയാന്‍ കുറെ കാരണവന്മാര്‍ വരും,നമ്മളവരുടെ കയ്യില്‍ ഒരു കെട്ടു ചൂടി കയര്‍ കൊടുത്തിട്ട് പറയും വെറുതെ അഭിപ്രായോം പറഞ്ഞോണ്ട് നില്‍ക്കാതെ ഇതൊന്നു പാകത്തിന് മുറിച്ചു വെക്കിന്‍ .. ..നിനക്ക് കല്ല്യാണോം ആലോചിച്ചു ആരെങ്കിലും എന്‍റെ അടുത്ത് അന്വേഷിക്കാന്‍ വരട്ടെ .ഞാന്‍ ശരിയാക്കി തരാം എന്ന് മനസ്സില്‍ കരുതി കാരണവര്‍ ഒരു മൂലയില്‍ ഒതുങ്ങി കൂടും..

ഇരുട്ടായി തുടങ്ങി.കല്യാണ വീടുകളിലേക്ക് ബന്ധുക്കളും,അയല്‍വാസികളും വന്നു തുടങ്ങി.മഴക്കാലമാണേല്‍ വരുന്നവര്‍ പന്തലിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞാല്‍ കൂട്ടുകാര്‍ക്കെല്ലാം നല്ല സന്തോഷമാണ്.
രാത്രി മിക്കവാറും സാദാ ചോറും,കുമ്പളങ്ങ കറിയും,പപ്പടവും ഇറച്ചിയോ മീനോ എന്തെങ്കിലും ഒന്നോ ഉണ്ടാകും.. ആ മീനും ഇറച്ചിയും എല്ലാവര്‍ക്കും എത്തിക്കാന്‍ ഉള്ള ഒരു പാട്,.. ഹോ ..
പിറ്റെന്നെക്കുള്ള ബിരിയാണി വെപ്പുകാരന്‍ കട്ടന്‍ ചായയും കുടിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ നമ്മള്‍ ഒരു കാരണവര്‍ ആകും.. അല്ല നോക്കണ്ടേ?.. എവിടെ ആ ഇഞ്ചീം, വെള്ളുള്ളീം,പച്ചമുളകുമൊക്കെ .. ആ പെണ്ണുങ്ങള്‍ ഒക്കെ ചുമ്മാ പരദൂഷണോം പറഞ്ഞോണ്ട് ഇരിക്കാണ് എല്ലാത്തിനും ഓരോ പണി കൊടുക്കട്ടെ.
കല്യാണത്തിന് നാടന്‍ സദ്യയാണേല്‍ നമ്മുടെ പണി കൂടും, എങ്ങിനെയൊക്കെ മുങ്ങി നടന്നാലും തേങ്ങപാല്‍ പിഴിയാനുള്ള ഡ്യുട്ടി നമ്മുടെ തലയില്‍ തന്നെ എത്തും.രണ്ടു ഉലക്കകള്‍ തമ്മില്‍ കൂട്ടി പിടിച്ചു കോട്ടണ്‍ തുണിയില്‍ തേങ്ങയിട്ടു നാളെ സദ്യ കഴിക്കുമ്പോള്‍ കാണിച്ചു തരാം എന്ന് മനസ്സില്‍ കരുതി സര്‍വ ശക്തിയും എടുത്തു പിഴിയുമ്പോള്‍ ആദ്യം പറഞ്ഞ ആ മേയ്നായി കാരണവര്‍ പിന്നേം വരും. മക്കളെ ഒന്നാം പാല്‍ എടുത്തിട്ടു രണ്ടാം പാല്‍ എടുത്താല്‍ മതീട്ടോ.. :P .

ഇനി പോത്ത് ബിരിയാണി ആണ് വെക്കുന്നതെങ്കില്‍ ...തന്‍റെ തന്നെ സഹോദരന്‍റെ പുറത്തേറി വരുന്ന കാലനേം പ്രതീക്ഷിച്ചു അടുത്ത പറമ്പില്‍ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന പോത്ത് ബിരിയാണിയുടെ അവശ്യ ഘടകമായ പോത്തിനെ അറക്കാന്‍ വിചാരിച്ച സ്ഥലത്തേയ്ക്ക് പിറ്റേന്ന് പുതിയ പെണ്ണിനെ അവളുടെ വീട്ടുകാര്‍ ഇറക്കാന്‍ ബുദ്ധിമുട്ടുന്ന അത്രേം ബുദ്ധിമുട്ടി പെട്രോമാക്സിന്റെ വെളിച്ചത്തില്‍ നമ്മള്‍ എത്തിക്കും..
അറക്കുന്ന സമയത്ത് പോത്തിന്റെ മുഖം കണ്ടാല്‍ ചിലപ്പോള്‍ ബിരിയാണി തിന്നുമ്പോള്‍ ചെറിയൊരു മനസ്സാക്ഷി കുത്തുണ്ടാകുമോ എന്ന് പേടിച്ചു നമ്മള്‍ ഒന്ന് മുഖം തിരിക്കും. ഇനി തോല് പൊളിച്ചു കിട്ടുകയെ വേണ്ടൂ .. ബാക്കി എല്ലാത്തിനും നമ്മളില്ലേ..
ഉള്ളി അരിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ചായ ചോദിക്കുന്ന ബിരിയാണി വെപ്പുകാരന് ഒരു സുലൈമാനി കൊടുത്തപ്പോള്‍ അയാള്‍ ചൂടായി..ഞാന്‍ കട്ടന്‍ കുടിക്കില്ല.പാല്‍ ചായ കൊണ്ട് വാ..
പാല്‍ ചായക്ക് പോകുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത് അറുതിട്ടിരിക്കുന്ന രണ്ടു എരുമകളില്‍ ഒന്നിന്‍റെ അകിടിന് കുറച്ചു വലുപ്പം. ചായ ഗ്ലാസ് താഴ്ത്തിപിടിച്ചു ഞാന്‍ എരുമയുടെ അകിടില്‍ ഒന്ന് ഞെക്കി നോക്കി. അതാ കട്ടന്‍ ചായ പാല്‍ ചായ ആകുന്നു. ആരും കാണാതെ അതെടുത്തു ബിരിയാണി വെപ്പുകാരന് കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇജ്ജു സ്നേഹം ഉള്ളോനാടാ .. ചെയ്ത തെറ്റ് ഓര്‍ത്തു ഇപ്പോള്‍ കുറ്റ ബോധം തോന്നുന്നു.

അന്നൊന്നും കല്യാണത്തിന്റെ അന്ന് ആരും അലമ്പ് ഉണ്ടാക്കുമായിരുന്നില്ല . ഇപ്പോള്‍ ഓരോ കല്യാണങ്ങള്‍ക്ക് കാട്ടുന്ന പോക്രിത്തരങ്ങള്‍ കണ്ടാല്‍ വിഷമം തോന്നും.
കല്യാണ മണ്ഡപങ്ങളിലെ കല്യാണങ്ങള്‍ക്ക് അതിന്‍റെതായ മേന്മകള്‍ ഉണ്ടെങ്കിലും ഒരു കല്ല്യാണം ആ പ്രദേശത്തിന്‍റെ തന്നെ ഉത്സവം ആകുന്ന ഒരു അവസ്ഥ കല്യാണ മണ്ഡപങ്ങളിലെ കല്യാണങ്ങള്‍ക്ക് ഇല്ലല്ലോ !!!
കടപ്പാട്:കുബ്ബൂസിനെ പ്രണയിച്ച അബ്ബാസിക്ക

No comments: